200 മെഗാവാട്ട് വൈദ്യുത പദ്ധതി – കാസര്‍കോട് ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക്

207

കാസറഗോഡ് : പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുത മേഖലയെ ശക്തി പ്പെടുത്തുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ല കാലെടുത്ത് വെക്കുന്നത് ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക്. ജില്ലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജ ഉത്പാദനം ജില്ലയില്‍ നിന്നാവും.

ഉത്തരമലബാറിന്റെ വൈദ്യുത പ്രതിസന്ധിക്ക് ആശ്വാസമാകാന്‍ ജില്ലയ്ക്ക് മൂന്ന് സോളാര്‍ പാര്‍ക്കുകളാണ് വരുന്നത്. ഇതില്‍ അമ്പലത്തറ വെള്ളൂടയിലെ 50 മെഗാവാട്ട് സോളാര്‍ പാര്‍ക്ക് 2017 സെപ്തംബര്‍ മുതല്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൈവളിഗെയില്‍ വരുന്ന 50 മെഗാവാട്ട് സോളാര്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം 60 ശതമാനം കഴിഞ്ഞിട്ടുണ്ടെന്നും ചീമേനിയില്‍ സ്ഥാപിക്കാനുദ്ദേശി ക്കുന്ന 100 മെഗാവാട്ട് സോളാര്‍ പാര്‍ക്കിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിന്യൂവബള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍ പി സി കെ എല്‍) സി ഇ ഒ അഗസ്റ്റിന്‍ തോമസ് പറഞ്ഞു.

സംസ്ഥാനത്തെ ആദ്യത്തെ മെഗാ സോളാര്‍ പാര്‍ക്ക്

വൈദ്യുത ഉത്പാദനത്തിന്റെ 10 ശതമാനം സൗരോര്‍ജം വഴിയാവണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ആദ്യത്തെ മെഗാ സോളാര്‍ പാര്‍ക്ക് അമ്പലത്തറ വെള്ളൂടയില്‍ സ്ഥാപിക്കുന്നത്. 2016 ജനുവരിയില്‍ ആരംഭിച്ച നിര്‍മാണത്തിന്റെ ആദ്യ ഘട്ടം 2017 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി 32 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. 2017 സെപ്തംബറിലായിരുന്നു പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. റവന്യു വകുപ്പ് കെ എസ് ഇ ബിക്ക് കൈമാറിയ 250 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കിയത്.

സംസ്ഥാനത്തെ ആദ്യത്തെ സോളാര്‍ സബ്സറ്റേഷനും അമ്പലത്തറയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പാര്‍ക്കിനോടനു ബന്ധമായി 220 കെ വി സബ്സ്റ്റേഷനാണ് നിര്‍മിച്ചത്. ഇതിലൂടെയാണ് പ്രസരണത്തിനായി വൈദ്യുതി എത്തിക്കുന്നത്. 25 വര്‍ഷത്തെ പാട്ടവ്യവസ്ഥയിലാണ് ഭൂമി നല്‍കിയിട്ടുള്ളത്. ആദ്യത്തെ അഞ്ച് വര്‍ഷം സൗജന്യമായിരിക്കും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ)യാണ് സോളാര്‍ പാര്‍ക്ക് നിര്‍മിച്ചത്.

ജാക്സണ്‍ എന്‍ജിനീയേഴ്സ് എന്ന സ്വകാര്യ കമ്പനിക്കായിരുന്നു ടെണ്ടര്‍ നടപടിയിലൂടെ കരാര്‍ നല്‍കിയത്. സോളാര്‍ പാര്‍ക്കില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നിശ്ചിത നിരക്കിലാണ് ഐആര്‍ഇഡിഎ വില്‍ക്കുക. അഞ്ച് മെഗാവാട്ട് കൂടി ഉത്പാദിപ്പിക്കാനുള്ള സാഹചര്യം അമ്പലത്തറയിലുണ്ടെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ഇതിനുള്ള ധാരണാ പത്രം ഒപ്പിട്ടതായും അഗസ്റ്റിന്‍ തോമസ് പറഞ്ഞു.

സോളാര്‍ പാര്‍ക്ക് വന്നു, വെള്ളൂടയില്‍ ചൂട് കുറഞ്ഞു

അമ്പലത്തറയിലെ വെള്ളൂടയില്‍ സോളാര്‍ പാര്‍ക്ക് വന്നതോടെ സമീപപ്രദേശങ്ങളില്‍ ഗുണപരമായ നിരവധി മാറ്റങ്ങളാണ് കണ്ട് തുടങ്ങിയതെന്ന് (ആര്‍പിസികെഎല്‍) സി ഇ ഒ അഗസ്റ്റിന്‍ തോമസ് പറയുന്നു. ഏക്കര്‍കണക്കിന് വ്യാപിച്ച് കിടക്കുന്ന കരിമ്പാറകളും തരിശ് ഭൂമികളും വലിയ അളവില്‍ സൂര്യതാപത്തെ ആഗിരണം ചെയ്യും. ഈ താപം രാത്രിയില്‍ ഭൂമി പുറന്തള്ളുകയും ചെയ്യും.

വിശാലമായ ഭൂമിയില്‍ സോളാര്‍ പാനലുകള്‍ വരുന്നതോടെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കില്ല. പ്രദേശത്തെ പാറക്കൂട്ടങ്ങള്‍ തണുത്താല്‍ അന്തരീക്ഷ ഊഷ്മാവ് മൂന്ന്് ഡിഗ്രി വരെ കുറയുന്ന സാഹചര്യമുണ്ട്. ഇത് വെള്ളൂടയുടെ പരിസ്ഥിതിയില്‍ മാറ്റം സൃഷ്ടിച്ചിക്കുകയും ഹരിതാഭമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉഷ്ണമേഖലകളിലും ഗുജറാത്തിലെ കച്ചിമേഖലകളിലും സമാന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വെള്ളൂടയിലെ അനുഭവ യാഥാര്‍ത്ഥ്യം സോളാര്‍ പാര്‍ക്കുകള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് ആദ്യഘട്ടത്തിലുണ്ടാകുന്ന ആശങ്കകള്‍ ദൂരീകരിക്കുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൈവളിഗെയില്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും

പൈവളിഗെ പഞ്ചായത്തിലെ കൊമ്മങ്കളയില്‍ നിര്‍മാണം പുരോഗമിക്കുന്ന 50 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ നിര്‍മാണം 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയാണ് ഇനി ബാക്കിയുള്ളത്. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇവ എത്തിയാല്‍ ഉടന്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാന്‍ സാധിക്കുമെന്ന് അഗസ്റ്റിന്‍ തോമസ് പറഞ്ഞു. റവന്യു വകുപ്പ് കൈമാറിയ 250 ഏക്കറിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. പാര്‍ക്ക് വരുന്നതോടെ മേഖലയുടെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരമാവും. പൊതുമേഖലാസ്ഥാപനമായ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിനാണ് ഈ പാര്‍ക്കിന്റെ മേല്‍നോട്ടം വഹിക്കുന്നത്. റ്റാറ്റാ പവര്‍ ആണ് നിര്‍മാണം നടത്തുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി ചീമേനിയില്‍

സോളാര്‍ പദ്ധതികളുടെ ഭാഗമായി ചീമേനിയില്‍ വരുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയാണ്. ചീമേനിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന് കൈവശമുള്ള 475 ഏക്കര്‍ റവന്യു ഭൂമിയാണ് ആര്‍പിസികെഎല്‍ സോളാര്‍ പാര്‍ക്കിനായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലായിരുന്നപ്പോഴാണ് കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. താല്‍ക്കാലികമായി നടപടികള്‍ നിര്‍ത്തിയത് ഈ ആഴ്ചയില്‍ പുനരാംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അഗസ്റ്റിന്‍ തോമസ് പറഞ്ഞു.

ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും 100 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ജില്ലയില്‍ നിന്നും 200 മെഗാവാട്ട് സൗരോര്‍ജമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാവും. കെ എസ് ഇ ബിയും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി രൂപീകരിച്ച റിന്യൂവബള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡാണ് സോളാര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഈ പദ്ധതികള്‍ കൂടാതെ പുരപ്പുറം സൗരോര്‍ജ പദ്ധതിയും ജില്ലയില്‍ വ്യാപകമാവുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ വൈദ്യുത സ്വയംപര്യാപ്തമാക്കുന്നതിനായി ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കാര്യാലയങ്ങളിലും സ്‌കൂളുകളിലുമുള്‍പ്പെടെ പത്ത് സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്.

വിവിധ സൗരോര്‍ജ പദ്ധതികളിലൂടെ കാസര്‍കോട് ജില്ല സംസ്ഥാനത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ തന്നെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി മറ്റു ജില്ലകളിലേക്കും വൈദ്യുതി എത്തിക്കാന്‍ ജില്ലയ്ക്ക് സാധിക്കും.

NO COMMENTS