ബീഹാറില്‍ വന്‍ വിഷമദ്യ ദുരന്തം

222

പാറ്റ്ന: വിഷമദ്യം കഴിച്ച് ബീഹാറിൽ 13 പേർ മരിച്ചു. നിരവധിപേർ ഗുരുതരാവസ്ഥയിലായി. ബീഹാറിലെ ഗോപാൽഗഞ്ചിലുള്ള മദ്യശാലയിൽ നിന്ന് മദ്യംവാങ്ങി കഴിച്ചവരാണ് അപകടത്തിൽപ്പെട്ടത്. അതേസമയം വിഷമദ്യമാണോ മരണകാരണമെന്ന് വ്യക്തമല്ലെന്നാണ് ഗോപാൽഗഞ്ച് മജിസ്ട്രേറ്റിന്‍റെ പ്രതികരണം.
സമ്പൂര്‍ണ മദ്യനിരോധനത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യമദ്യദുരന്തമാണിത്. ഏപ്രില്‍ മുതലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്.
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ ജന്മനാടാണ് ദുരന്തം നടന്ന ഗോപാല്‍ഗഞ്ച്. നഗരത്തിലെ നോനിയ ടോലി പ്രദേശത്ത് നിന്നുമാത്രം ഏഴ് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തിനു ശേഷവും തുച്ഛമായ നിരക്കില്‍ വ്യാജമദ്യം ലഭിക്കുന്നതിന് കുപ്രസിദ്ധി ആര്‍ജ്ജിച്ച പ്രദേശമാണിത്.
ഇവിടെ നിന്നും മദ്യം വാങ്ങിക്കഴിച്ച നിരവധി ആളുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട് ആശുപത്രയില്‍ പ്രവേശിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS

LEAVE A REPLY