കോപ്പ അമേരിക്കയില്‍ യു.എസിന്റെ തിരിച്ചുവരവ്

584

സാന്റ ക്ലാര: കൊളംബിയയോടേറ്റ തോല്‍വിക്ക് കോസ്റ്ററിക്കയോട് കണക്കുതീര്‍ത്ത് യു.എസ്. എ.യുടെ തിരിച്ചുവരവ്. കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തില്‍ എരില്ലാത്ത നാല് ഗോളിനാണ്ജയം.
ഒന്‍പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്ലിന്റ് ഡെംസിയും 37-ാം മിനിറ്റിജെര്‍മൈന്‍ ജോണ്‍സും 42-ാം മിനിറ്റില്‍ ബോബി വുഡും 87-ാം മിനിറ്റില്‍ ഗ്രഹാം സൂസിയുമാണ് അമേരിക്കയുടെ ഗോളുകള്‍ നേടിയത്. കോപ്പയിലെ ആദ്യ മത്സരത്തില്‍ കൊളംബിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റ യു.എസ്.എ.യ്ക്ക് അനിവാര്യമായിരുന്നു ഈ ജയം.
സ്‌കോര്‍നില സൂചിപ്പിക്കുംപോലെ അത്ര ഏകപക്ഷീയമായിരുന്നില്ല മത്സരം. ഒന്നാം പകുതിയില്‍ യു.എസ്.എ.യ്ക്ക് മേല്‍ നന്നായി സമ്മര്‍ദം ചെലുത്താന്‍ കോസ്റ്ററിക്കയ്ക്ക് കഴിഞ്ഞു. മത്സരഗതിക്കെതിരെയാണ് ഒന്നാം പകുതിയിലെ ഗോളുകള്‍ മൂന്നും വീണത്. ഗാംബോവ യെഡ്‌ലിനെ ഫൗള്‍ ചെയ്തതിനാണ് അവര്‍ക്ക് ഗോള്‍വര്‍ഷത്തിന് വഴിതുറന്ന ആദ്യ പെനാല്‍റ്റി സമ്മാനിക്കപ്പെട്ടത്. കിക്കെടുത്ത ഫുള്‍ഹാം സ്‌ട്രൈക്കര്‍ ഡംസിക്ക് പിഴച്ചതുമില്ല.
മികച്ച ആക്രമണ, പ്രത്യാക്രമണങ്ങളിലൂടെ കോസ്റ്ററിക്ക ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും 37-ാം മിനിറ്റില്‍ ഡെംസിയുടെ ഗോളില്‍ ജര്‍മൈന്‍ രണ്ടാം ഗോളും അവരുടെ വലയില്‍ എത്തിച്ചു. നിറഞ്ഞുനിന്ന കോസ്റ്ററിക്കന്‍ പ്രതിരോധത്തിലൂടെ കൊടുത്ത പാസ് ജര്‍മൈന്‍ കൃത്യമായി തന്നെ വലയില്‍ എത്തിക്കുകയായിരുന്നു.
ഡെംസി തന്നെയാണ് 42-ാം മിനിറ്റില്‍ മൂന്നാം ഗോളിനും വഴിയൊരുക്കിയത്. യു.എസ്.എയുടെ ഗോള്‍ ഏരിയയില്‍ വച്ച് ഡെംസി നല്‍കിയ പന്ത് ഡ്വാര്‍ട്ടിനെ കബളിപ്പിച്ച് ഗോളിലെത്തിക്കുകയായിരുന്നു അതുവരെ നിറംമങ്ങി കളിച്ച ബോബി വുഡ്.
രണ്ട് മാറ്റങ്ങളോടെ ടീം അഴിച്ചുപണിതെങ്കിലും രണ്ടാം പകുതിയിലും തിരിച്ചുവരാന്‍ കോസ്റ്ററിക്കയ്ക്ക് കഴിഞ്ഞില്ല. അമിത പ്രതിരോധത്തിലേയ്ക്ക് ഉള്‍വലിഞ്ഞ് സമ്മര്‍ദത്തിലാവാന്‍ യു.എസ്.എ.യും ഒരുക്കമായിരുന്നില്ല. 74-ാം മിനിറ്റില്‍ കഷ്ടിച്ചാണ് നാലാം ഗോള്‍ ഒഴിഞ്ഞുപോയത്. ഇക്കുറിയും ഗോളിലേയ്ക്കുള്ള വഴിവെട്ടിയത് ഡെംസിയും സാര്‍ദെസുമാണ്. ഏറെക്കഴിയാത കോസ്റ്ററിക്കയുടെ നെഞ്ചു തകര്‍ത്ത് യു.എസ്.എ. നാലാം ഗോളും വലയിലെത്തിച്ചു. കോസ്റ്ററിക്കന്‍ പ്രതിരോധക്കാരുടെ ഒരു പിഴച്ച പാസ് പിടിച്ചെടുത്ത ഗ്രഹാം സൂസിയാണ് പട്ടിക തികച്ചത്.

NO COMMENTS

LEAVE A REPLY